സൗദി അറേബ്യയിലെ ഇറാൻ ആക്രമണം: ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു
ടെഹ്റാൻ∙ ഇറാൻ റവല്യൂഷണറി ഗാർഡ്സ് കോറിന്റെ (ഐആർജിസി) വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. പുലർച്ചെയുണ്ടായ യുഎസ്–ഇസ്രയേൽ ആക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടത്. യുഎസിനും ഇസ്രയേലിനുമെതിരെയുള്ള നൈനിയുടെ പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്ന് മണിക്കൂറികൾക്കു പിന്നാലെയാണ് നൈനിയുടെ മരണം. ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണം സാധ്യമാകില്ലെന്നും ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാൻ സാധിക്കില്ലെന്നുമുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രതികരണത്തെ മരണത്തിന് മുമ്പ് നൈനി പരിഹസിച്ചിരുന്നു. ഇസ്രയേലും യുഎസുമായുള്ള യുദ്ധത്തിനിടയിലും ഇറാന്റെ മിസൈൽ വ്യവസായം ഏറ്റവും മികച്ച നിലയിലെത്തിയെന്നുമായിരുന്നു നൈനിയുടെ വാദം.
അതിനിടെ, സൗദി അറേബ്യയിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. 18ന് ഇറാന്റെ ആക്രമണത്തിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത്.
ഇറാനുമായുള്ള സംഘർഷത്തിലേക്ക് യുഎസിനെ ഇസ്രയേൽ വലിച്ചിഴച്ചെന്ന ആരോപണങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിഷേധിച്ചു. ഡോണൾഡ് ട്രംപിനോട് ആർക്കെങ്കിലും എന്ത് ചെയ്യണമെന്ന് പറയാൻ കഴിയുമോ എന്നും നെതന്യാഹു ചോദിച്ചു. ഇറാൻ സംഘർഷം ജനങ്ങൾ കരുതുന്നതിലും വേഗം അവസാനിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ ഏതൊരു ശ്രമവും പരാജയപ്പെടുമെന്നും നെതന്യാഹു വ്യക്തമാക്കി. ഹോർമുസ് അടയ്ക്കുമെന്ന് പറഞ്ഞ് ഇറാൻ ലോകത്തെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് വിലപോകില്ലെന്നും നെതന്യാഹു വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഇറാൻ വീഴ്ചയിലേക്കാണെന്നും അതിന്റെ നിരവധി ലക്ഷണങ്ങള്‍ കാണാൻ സാധിക്കുന്നുമുണ്ടെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.
അതേസമയം, കടലിലുള്ള ഇറാൻ കപ്പലുകളിലെ എണ്ണയുടെ മേലുള്ള ഉപരോധം ഉടൻ നീക്കം ചെയ്തേക്കുമെന്ന് യുഎസ്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിനെത്തുടർന്നു എണ്ണ വില വർധിക്കുന്നതു തടയാനാണ് യുഎസ് ശ്രമം. ‘‘വരും ദിവസങ്ങളിൽ, നിലവിൽ കടലിലുള്ള ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം നീക്കിയേക്കാം. ഏകദേശം 14 കോടി ബാരലുകലുണ്ട്’’ – ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.
47 SECONDS AGO
21 MINUTES AGO
28 MINUTES AGO