വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രാദേശിക നേതാവിനെ പുറത്താക്കിയെന്നു സിപിഎം
റാന്നി ∙ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവിനെതിരെ റാന്നി പൊലീസ് കേസെടുത്തു. സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗമായ ചേത്തയ്ക്കൽ ചേകോട്ട് അലൻ മാത്യുവിന്റെ (27) പേരിലാണ് കേസ്. ഈ വിഷയവുമായി ബന്ധപ്പെട്ട പരാതി ഉയർന്നപ്പോൾ തന്നെ അലനെ ചുമതലകളിൽ നിന്ന് പുറത്താക്കിയിരുന്നതായി പാർട്ടി നേതൃത്വം വ്യക്തമാക്കി. ഒളിവിലുള്ള അലനെ കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
2024 ജൂണിനു ശേഷം അലൻ വിവാഹവാഗ്ദാനം നൽകി മുപ്പത്തിരണ്ടുകാരിയായ യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ചതായാണു പരാതി. വിവാഹം കഴിക്കാൻ തയാറാകാത്തതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ഡിവൈഎഫ്‌ഐ റാന്നി ഏരിയ മുൻപ്രസിഡന്റ് കൂടിയായ അലൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2 മാസം മുൻപ് ഇയാളെ ഏരിയ കമ്മിറ്റിയംഗം അടക്കമുള്ള എല്ലാ പദവികളിൽ നിന്ന് ഒഴിവാക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നതായി സിപിഎം ഏരിയ സെക്രട്ടറി കെ.പി.സുഭാഷ് കുമാർ പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചപ്പോൾ യുവതിയെ വിവാഹം ചെയ്യാൻ അലനോട് പാർട്ടി നിർദേശിച്ചിരുന്നു. സ്‌പെഷൽ ആക്ട് പ്രകാരം നടപടി ആരംഭിച്ചതായി അലൻ പാർട്ടിയെ അറിയിച്ചെങ്കിലും വിവാഹത്തിന് തയാറായില്ല. ഇതിനാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നടപടിയെടുത്തതായി ഏരിയ സെക്രട്ടറി പറഞ്ഞു.