നഷ്ടപരിഹാരം നൽകാൻ ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്: ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി പ്രതി !
കൊച്ചി ∙ ജോലി തട്ടിപ്പിനിരയായ വ്യക്തിക്കു നഷ്ടപരിഹാരം നൽകാൻ പ്രതിയുടെ ബസ് ജപ്തി ചെയ്യാൻ ഉത്തരവിട്ടു കോടതി. ബസ് ജപ്തി ചെയ്തു കൊണ്ടു പോകുന്നത് ഒഴിവാക്കാൻ ബസിന്റെ ടയറുകളെല്ലാം ഊരിമാറ്റി പ്രതിയുടെ മറുതന്ത്രം. ഒടുവിൽ ക്രെയിനുകളുമായി എത്തി ബസ് ജപ്തി ചെയ്തു കോടതിയിലെത്തിച്ചു പൊലീസും ആർടിഒയും. സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടിൽ കലാഭവൻ സോബി ജോർജാണു കേസിലെ പ്രതി.
2013ൽ യുഎസിലെ സൂപ്പർ മാർക്കറ്റിൽ മകനു ജോലി വാഗ്ദാനം ചെയ്തു കൂനമ്മാവു സ്വദേശിയായ ടി.വി. സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് രണ്ടരലക്ഷം രൂപ തട്ടിയെന്നാണു കേസ്. 2018ൽ കോതമംഗലം മുനിസിഫ് കോടതി പ്രതിയിൽ നിന്നു 2.80 ലക്ഷം രൂപ ഈടാക്കി സെബാസ്റ്റ്യനു നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, പ്രതിയുടെ നിസ്സഹകരണം മൂലം ഇതു നടപ്പാക്കാനായില്ല. തുടർന്നു ജപ്തി നടപടികളിലേക്കു നീങ്ങുകയായിരുന്നു.
പ്രതിയുടെ ആസ്തികൾ കണ്ടെത്തി നൽകിയതോടെ 2025 സെപ്റ്റംബറിലാണു ബസ് ജപ്തി ചെയ്തു നഷ്ടപരിഹാരത്തുകയും പലിശയുമടക്കം 5,51,274 രൂപ ഈടാക്കാൻ എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ഉത്തരവിട്ടത്. ചൊവ്വാഴ്ച ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ നിന്ന് എസ്എച്ച്ഒ അടക്കമുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആർടിഒയിൽ നിന്നുള്ള മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തി.