Malayalam News


കൊച്ചിയിൽനിന്ന് ഗൾഫിലേക്ക് പറന്നത് 35 വിമാനങ്ങൾ; കരിപ്പൂരിൽ 33 രാജ്യാന്തര സർവീസുകൾ റദ്ദാക്കി


നെടുമ്പാശേരി / കരിപ്പൂർ /ദുബായ് ∙ ഇന്നലെ 35 വിമാനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്കും തിരികെയും സർവീസ് നടത്തി. ഇതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ 33 രാജ്യാന്തര സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽനിന്നു പുറപ്പെടേണ്ട 17 വിമാനങ്ങളും കരിപ്പൂരിൽ എത്തേണ്ട 16 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

അബുദാബിയിൽ നിന്ന് 6 വിമാനങ്ങൾ കൊച്ചിയിലെത്തി. മസ്കത്ത് (4‌). ദുബായ് (3), ഷാർജ, ജിദ്ദ (2 വീതം), റാസ് അൽഖൈമ (1) എന്നിവിടങ്ങളിൽനിന്നും വിമാനങ്ങളെത്തി. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കാണ് ഏറ്റവുമധികം സർവീസുകൾ ഉണ്ടായിരുന്നത്–5. മസ്കത്തിലേക്ക് നാലും ദുബായിലേക്ക് മൂന്നും വിമാനങ്ങൾ പറന്നു. ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്ക് 2 വീതം വിമാനങ്ങളും ദമാമിലേക്ക് ഒരു വിമാനവും സർവീസ് നടത്തി.

ഇതിനിടെ, കൊച്ചിയിൽ നിന്നു ദുബായിലേക്കുള്ള സർവീസ് ഇന്നു പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. എയർ ഇന്ത്യാ എക്സ്പ്രസ് ഡൽഹിയിൽ നിന്ന് ദുബായിലേക്ക് ഇന്ന് സ്പെഷൽ സർവീസ് നടത്തും. എന്നാൽ, ആകാശ എയർവേയ്സ് എന്നിവയുടെ ദുബായ് സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് 32 നോൺ ഷെഡ്യൂൾ സർവീസുകൾ യുഎഇയിലേക്കും സൗദിയിലേക്കും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഈ രാജ്യങ്ങളിലെ സാഹചര്യവും സ്ലോട്ടുകളുടെ ലഭ്യതയും അനുസരിച്ചു മാത്രമേ പുറപ്പെടൂ.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസുകൾ ഇന്നു നടത്തും. കോഴിക്കോട്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മസ്ക്കത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സാധാരണ സർവീസ് നടക്കും. കോഴിക്കോട്ടു നിന്ന് റിയാദിലേക്കും എക്സ്പ്രസിന്റെ പ്രത്യേക സർവീസ് ഉണ്ടായിരിക്കും.

ആകാശ എയറിന്റെ വിമാനങ്ങൾ ഇന്നു മുതൽ മുംബൈയിൽ നിന്നു റിയാദിലേക്കും തിരിച്ചും സർവീസ് നടത്തും. കൊച്ചി, കോഴിക്കോട്, ബെംഗളൂരു, അഹമ്മദാബാദ്, എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കുള്ള സർവീസും ഉണ്ടായിരിക്കും. അബുദാബി, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 21 വരെ ഉണ്ടായിരിക്കില്ല. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 31വരെ തീയതി മാറ്റാനും റീ ഫണ്ടിന് അപേക്ഷിക്കാനും അവസരമുണ്ട്. റീഫണ്ടിന് അപേക്ഷിക്കാത്തവർ യാത്രാ തീയതി കഴിഞ്ഞ് 7 ദിവസത്തിനുള്ളിൽ പുതിയ തീയതിലേക്കു ടിക്കറ്റ് മാറ്റണം.